മുറിച്ച് തരമാക്കിയിട്ടില്ലാത്ത വലിയൊരു വെള്ളമുണ്ട് ചുരുൾനിവർത്തി വിരിച്ചപോലെ കിടന്ന കടപ്ര ബീച്ചിലെ തരിപ്പഞ്ചാര മണൽ രണ്ടുകയ്യിലും കോരിയെടുത്ത് ലീനയുടെ മടിയിലേക്ക് എറിയുമ്പോൾ ജോജി പൊട്ടിപ്പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ഇരുകയ്യും കൂട്ടിയടിച്ചുകൊണ്ടുള്ള ജോജിയുടെ ചിരി കണ്ടപ്പോൾ ലീനയ്ക്ക് ദേഷ്യം വന്നു. നന്നായി വെളുത്തിട്ടാണ് ലീന. ദേഷ്യം ആ വെളുപ്പിനെ ചുവപ്പിച്ചു. ചുവപ്പിൽ ഇരുണ്ട മുഖത്തോടെ അവൾ ഇടതുവലതുകൈകൾ ചേർത്തു പിടിച്ചൊരു മുറമുണ്ടാക്കി അതിൽ മണ്ണുവാരി ജോജിയുടെ മുഖത്തേക്ക് എറിഞ്ഞു.
ഇറുക്കിയടച്ചെങ്കിലും ദാ, അതിനു മുമ്പേതന്നെ മണലിൽ കുറെ കണ്ണിൽ ചെന്നു വീണൊരു ചുഴലിക്കാറ്റുണ്ടാക്കി. കാഴ്ച പോയി അവൻ നിന്നു തപ്പി. കാൽ കുഴഞ്ഞു. അവന്റെ സംഭ്രമം കണ്ടപ്പോൾ വലിയ രസം തോന്നിയതിനാൽ അവൾ ഉയർന്ന ശബ്ദത്തിൽ പൊട്ടിച്ചിരിച്ചു. ചുവപ്പു മാഞ്ഞു മുഖം പഴയതിലും വെളുത്തുവിളഞ്ഞു.
‘ഗ്ലൂക്കോമാ...ഗ്ലൂക്കോമാ...’’
അവൾ ഉച്ചത്തിൽ കൈകൊട്ടി ആർത്തുതുള്ളി. ജോജിയുടെ കണ്ണിൽ ദേഷ്യത്തിന്റെ തിരമാലകൾ അലറിയുയർന്നു. പക്ഷേ ആ സമയത്ത് അതിലും വലിയ ഒരു തിര വന്ന് രണ്ടുപേരുടെയും മേലേ കടന്ന് അപ്പുറം ചാടിയതിനാൽ ഇരുവരും നനഞ്ഞു കുഴഞ്ഞു. തിരയുടെ ശക്തിയിൽ മറിഞ്ഞുവീണപ്പോൾ രക്ഷാമാർഗമായി പരസ്പരം കെട്ടിപ്പിടിച്ചുപോയതോടെ ജോജിയുടെ ദേഷ്യം അലിഞ്ഞുപോയി. ഇനി വീട്ടിലേക്കു പോയേക്കാമെന്നു തീരുമാനിച്ച് രണ്ടുപേരും എഴുന്നേറ്റു. വിമാനത്തിലേക്കു നടക്കുമ്പോൾ ലീന പറഞ്ഞു.
‘‘കടലുകേറി മൊത്തം മുങ്ങിപ്പോന്നേനു മുമ്പ്, അതായത് ഗ്രാൻഡ്പായുടെ കാലത്ത്, കുട്ടനാട്ടിൽ ഞങ്ങക്കു റിസോർട്ടുണ്ടാരുന്നു. മൂന്നാലു ഹൗസ്ബോട്ടും. ആ കാലമെങ്ങാനുമാരുന്നെങ്കി നമക്കിന്ന് അവിടെ ഹൗസ്ബോട്ടിലോ റിസോർട്ടിലോ കെടന്ന് അർമാദിക്കാമാരുന്നു. കൊതിയുടെ നെഞ്ചത്തു പിടിച്ച് ആനന്ദിക്കാമാ... അല്ലേലും കൊതിയല്ലേ നമ്മടെയൊക്കെയൊരു ഏനക്കേട്.’’
‘‘ഹൗസ്ബോട്ടോ. എന്തു കുന്തമാ അത്.’’
ജോജി മനസിലാവായ്ക വെളിപ്പെടുത്തി. ഭൂമിയിൽ പിറന്നിട്ട് മൂന്നു ദിവസമാകുന്നതേയുള്ളൂ. ഇളംമനസുമായി അവൻ ലീനയുടെ അരക്കെട്ടിനെ ചുറ്റി സ്വന്തം കൈമുറുക്കി. നെഞ്ചിൻകൂടു തകർക്കുംവണ്ണം അവൾ തിരികെയും.
എർത്ത്ഷിപ്പിന്റെ പത്താമത്തെ ഭൗമയാത്രയിലാണ് ജോജിക്കു ടിക്കറ്റ് കിട്ടിയത്. ഗുരുത്വാകർഷണത്തിന്റെ വലയത്തിലേക്ക് ആ കൂമ്പൻ വണ്ടി തുളഞ്ഞുകയറുമ്പോൾ അവന്റെ വയർ കൊളുത്തിപ്പിടിച്ചു. അസഹനീയമായിരുന്നു വേദന. അതു ഭേദമാകാൻ രണ്ടു ദിവസമെടുത്തു. അതും ലീനയുടെ കുഴമ്പുപിടിത്തത്തിന്റെ സുഖം പറ്റിയശേഷം. അവൾ ചാങ്ങേത്ത് വൈദ്യശാലയിലെ ഡോ. വിപിൻ പറഞ്ഞ മാതിരി ധന്വന്തരം കുഴമ്പെടുത്ത് ഒരൽപ്പം ചൂടാക്കി വലതുകയ്യിലൊഴിച്ച ശേഷം വലതുകയ്യും ഇടതുകയ്യും ചേർത്തു കൂട്ടിത്തിരുമ്മി വയറിന്റെ മാംസമടക്കുകളിലേക്ക് തേച്ചു പിടിപ്പിക്കുമ്പോൾ അവൻ കിടന്നു പുളയും. സ്നിഗ്ധത പുരണ്ടു കിടക്കുന്ന അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് അവൻ പതുക്കെ തടവിനോക്കും. എന്നിട്ട്, തന്റെ കൈകളേക്കാൾ കട്ടിയാണല്ലോ അവ എന്നോർത്ത് അതിശയിക്കും. ഈ കട്ടക്കയ്യിൽ എന്താണ് ചെയ്യേണ്ടതെന്ന് അവനറിയില്ല.ഞാൻ ഈ കയ്യിൽ ഉമ്മ വയ്ക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ അവളുടെ കയ്യെടുത്ത് കക്ഷത്തിലേക്ക് കയറ്റിവയ്ക്കും. ആദ്യമൊക്കെ അവൾ അത്ഭുതപ്പെടുകയായിരുന്നു. ഇവനെന്താ ഇങ്ങനെ? തന്നെപ്പോലൊരു സുന്ദരശിൽപ്പത്തെ അരികിൽ ആരുമില്ലാതെ കിട്ടിയിട്ടും ചെറുക്കൻ ഒരു ചുണ്ണാമ്പും ചെയ്യുന്നില്ലല്ലോ എന്നോർത്ത്.
രണ്ടാം ദിവസമാണ് ജോജി ആ രഹസ്യം വെളിപ്പെടുത്തിയത്. ലീനയുടെ കയ്യുടെ കടുപ്പം അവനെ ഭയപ്പെടുത്തുന്നു. ആ ശരീരഭാഗഗ്നത്ത് ഉമ്മ വയ്ക്കുന്നതു മൂലം തന്റെ ഇളതായ മൂക്ക് ചതഞ്ഞുപോകുമോ എന്നാണ് അവന്റെ ഉത്കണ്ഠ. പൂർണമായും ശീതീകരിച്ച ഒരു അപരഗ്രഹഗൃഹത്തിൽ ജനിച്ചു വളർന്ന് ഇരുപത്തഞ്ചാം വയസിൽ മാത്രം ഭൂമിയുടെ ഉഷ്ണത്തിലേക്കു കെട്ടിയിറക്കപ്പെട്ടവന്റെ ഭീതികളിൽ ലീനയുടെ വെളുത്തു മൃദുവായ കൈത്തലം ശിലാതലമായി മുഴച്ചു നിന്നു.
ജോജി വന്നത് എർത്ത്ഷിപ്പിന്റെ റിയൂണിയൻ മിഷനിലെ അംഗമായാണ്. ഒപ്പം പത്തു പേരുമുണ്ട്. മറ്റുള്ളവരെല്ലാം ഇതുപോലെ അവരവരുടെ ബന്ധുക്കളെ തപ്പിപ്പോയിരിക്കുകയാണ്. ആറുമാസമാണ് മിഷൻ കാലം. ചന്ദ്രനിലെ മനുഷ്യവാസത്തിന്റെ ജൂബിലി പ്രമാണിച്ചുള്ള കാര്യപരിപാടികളിലൊന്നാണ് ഭൂമിയിലെ തങ്ങളുടെ വേരുതേടിയുള്ള അന്വേഷണം. പ്രഥമസംരംഭം വിജയിച്ചാൽ പിന്നെ ചന്ദ്രനും ഭൂമിക്കുമിടയിൽ സ്ഥിരമായ പോക്കുവരവും വാർത്താവിനിമയ, വ്യാപാര വാണിജ്യ ബന്ധങ്ങളുമൊക്കെ ചാന്ദ്രസമൂഹത്തിന്റെ പദ്ധതികളിലുണ്ട്. മറ്റുള്ളവർ ഭൂമിയിലെ ബന്ധുക്കളെ കണ്ടെത്തിയോ എന്തോ? എന്തായാലും ജോജി മണ്ണിലിറങ്ങി എട്ടാം മണിക്കൂറിൽ വല്ല്യപ്പച്ചന്റെ കുഞ്ഞുപെങ്ങടെ ചെറുമക്കളെ കണ്ടെത്തുക തന്നെ ചെയ്തു.
ചെന്താമരക്കൊക്കയ്ക്ക് തെക്കു പടിഞ്ഞാറായി നീണ്ടുപരന്നു കിടന്ന വലിയൊരു മൈതാനത്താണ് പെൻഗ്വിന്റെ ശരീരത്തെ ഓർമിപ്പിക്കുന്ന എർത്ത്ഷിപ്പ് ലാൻഡ് ചെയ്തത്. പത്തു തലമുറ മുൻപു വരെയുള്ള ബന്ധുക്കളെ കണ്ടെത്താൻ സഹായിക്കുന്ന ജനറ്റിക് സെൻസറുമായാണ് സംഘത്തിലെ ഒാരോരുത്തരും വന്നിരിക്കുന്നത്.
ലീനയുടെ അപ്പനാണ് ആ തീരുമാനമെടുത്തത്. സ്വന്തം രക്തമല്ലേ. പോരാത്തതിന് ചന്ദ്രനിൽ നിന്നുള്ള വരവും. ജോജി തിരികെ പോകുംവരെ ഒരാൾ എപ്പഴും കൂടെ വേണം. കുടുംബകൂട്ടായ്മയിൽ പുള്ളിക്കാരൻ വിഷയം അവതരിപ്പിച്ചു.
‘‘പയ്യൻ നമ്മടെ ബന്ധുവാണെന്നതൊന്നുമല്ല കാര്യം. നമക്കും എങ്ങനെയെങ്കിലും ഒന്നു രക്ഷപ്പെടണ്ടേ? ഇവനാണെങ്കി, കേട്ടിട്ട് അവിടെ കാര്യമായ സ്വാധീനമുള്ളയാളാണെന്നു തോന്നുന്നു. തിരികെ പോകുമ്പോൾ അവനിഷ്ടപ്പെട്ട ഒരാളെ കൊണ്ടുപോയാ മതി. പിന്നെ ഒാരോരുത്തരോരോരുത്തർക്കായി അങ്ങോട്ടു കടക്കാം. മുൻതലമുറക്കാരൊക്കെ ഗൾഫിലും അമേരിക്കേലുമൊക്കെ പോയി അടക്കിമേഞ്ഞത് ഈ തരത്തിലല്ലേ.ഇനിയിപ്പോ അങ്ങോട്ടൊന്നും പോയിട്ടു കാര്യമില്ലാത്തതിനാൽ ആകെയുള്ളൊരു പോംവഴി ഇതു മാത്രം.ചെക്കനെ വളയ്ക്കാൻ ഏറ്റവും പറ്റുക സെക്സി കേരള മൽസരമൊക്കെ ജയിച്ചു നിൽക്കുന്ന ലീനയ്ക്കു തന്നെയാവും.’’
ലീനയ്ക്കും ആ നിർദേശം ഇഷ്ടമായി. ഭൂമിയിലുള്ള വായിനോക്കികളെയൊക്കെ കണ്ടും കൊണ്ടും മടുത്തുകഴിഞ്ഞു. ഒരു മാറ്റം ആരാണിഷ്ടപ്പെടാത്തത്. അങ്ങനെയാണ് ജോജിയെ അവളങ്ങ് ഏറ്റെടുത്തത്. പക്ഷേ ഒരൊറ്റ പ്രശ്നമേയുള്ളൂ.അവന്റെ പലപ്പോഴത്തെയും പെരുമാറ്റം ഒരു വിവരോമില്ലാത്തവരെപ്പോലെയാണ്. എങ്കിലും, അവൻ ലോകം കണ്ടു തുടങ്ങിയിട്ടല്ലേയുള്ളൂ എന്നോർക്കുമ്പോൾ അവളങ്ങു ക്ഷമിക്കും.അവനെ കൊല്ലാത്തതിന് ഒരു ന്യായം കൂടി അവൾ ആലോചിച്ചുവച്ചു. ആറുമാസം കഴിയുമ്പോൾ അവന്റെയൊപ്പം പോകണ്ടതല്ലേ. അവിടെ ചെന്നുകഴിഞ്ഞാൽ പിന്നെ കെഴങ്ങനെയങ്ങു തീർത്താലും കൊഴപ്പമില്ല.
ചാന്ദ്രയാത്രയെക്കുറിച്ചുള്ള നിറപ്പകിട്ടാർന്ന സ്വപ്നത്തിന്റെ രതിസുഖമനുഭവിച്ചുകൊണ്ട് ലീന ചെന്നു വിമാനത്തിൽ കയറി. സീറ്റ്ബെൽറ്റിട്ടു. ജോജിയെ അരികിൽ പിടിച്ചിരുത്തി അവനെയും ബെൽറ്റിടീപ്പിച്ചു. ചെന്താമരക്കൊക്കയിലെ ഫ്ളാറ്റിൽ നിന്ന് ചെറുവിമാനത്തിലാണ് ലീന കടപ്പുറത്തെത്തിയത്. കാറിൽ പുറപ്പെട്ടാൽ എത്താൻ മൂന്നുദിവസം പിടിക്കും. ദൂരം നൂറു കിലോമീറ്ററേയുള്ളൂ. പക്ഷേ, കരവഴികളിലൂടെ മുന്നേറുക ദുഷ്കരം. എഴുപത്തയ്യായിരം രൂപ മുടക്കിയാൽ മതിയെന്നായതോടെ എല്ലാവരും കാറിലേ പുറത്തിറങ്ങൂ എന്നതാണ് സ്ഥിതി. നടന്നു പോകുന്നവർ തീരെയില്ല. പണ്ടൊക്കെ ഓട്ടോറിക്ഷയിലോ ബൈക്കിലോ പോയിരുന്നവർ പോലും യാത്ര കാറിലാക്കുന്നു. റോഡുകൾ ഒരു നൂറ്റാണ്ടായി ഒട്ടും വലുതായിട്ടില്ലാത്തതിനാൽ ഈ വാഹനപ്രളയം സദാ കൂടിക്കുരുങ്ങിക്കിടപ്പാണ്. ഇടത്തരക്കാരൊക്കെ യാത്ര ചെറുവിമാനത്തിലാക്കിയിരിക്കുന്നു. വീട്ടുമുറ്റത്തോ ടെറസിലോ ഒക്കെ ലാൻഡ് ചെയ്യാവുന്ന കുഞ്ഞുവിമാനത്തിൽ രണ്ടാൾക്കേ കയറാൻ പറ്റൂ എന്നതുമാത്രമാണ് ഒരു പോരായ്മ.
ഇത്തരം കുഞ്ഞൻ വിമാനങ്ങൾ വാങ്ങുന്നവരും ഇപ്പോൾ ഭൂമിക്കൊരു ഭാരമാണ്. ഒരായുസിൽ തീർക്കാനാവാത്ത ബാങ്ക് വായ്പയുടെ ഒരു പ്രത്യേക ഘട്ടത്തിൽ ആത്മഹത്യയാണ് നാട്ടാചാരം.
ഉയരത്തിൽ പറക്കുമ്പോൾ വിമാനം ഓട്ടോപൈലറ്റിലിട്ടശേഷം ലീന ജോജിയെ ഒന്നു മാനഭംഗപ്പെടുത്താൻ ശമ്രിച്ചുനോക്കി. അവന്റെ ചെറുത്തുനിൽപ്പ് കാരണം വിമാനം ഒരു പ്രാവശ്യം മൂക്കുകുത്താൻ പോയപ്പോഴാണ് അവളൊന്ന് അടങ്ങിയത്. ഇന്നു വീട്ടിലെത്തുംമുമ്പേ നിന്റെ ചാരിത്ര്യം ഞാൻ എടുത്തിരിക്കും എന്നു ചിരിച്ചുകൊണ്ട് അവൾ വിമാനം അടൂരിലെ സെൻട്രൽ ബാറിന്റെ ടെറസിൽ ലാൻഡ് ചെയ്യിച്ചു. അവന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് അവൾ ബാറിലേക്കോടി. ഗ്രാനൈറ്റ് മേശയ്ക്കരികിൽ തോക്കുമായി നിവർന്നു നിന്നിരുന്ന ബെയറർ അത് അവന്റെ മുഖത്തേക്ക് ചൂണ്ടിക്കൊണ്ട് എന്തു വേണമെന്നു ചോദിച്ചു.
‘‘രണ്ടു ജിംലെറ്റ്.’’ അവൾ പറഞ്ഞു.
ജോജി പെട്ടെന്നെഴുന്നേറ്റ് ബെയററുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു: ‘‘അയ്യോ എനിക്കു റെഡ് വൈൻ മതി.’’
പറഞ്ഞു തീരുംമുമ്പ് ജോജിയുടെ വലതുകരണത്ത് കനമുള്ളൊരു പ്രഹരം വന്നു പതിച്ചു. തോക്കുധാരിയുടെ വകയാണ്. കൂടം കൊണ്ട് അടിച്ചാലെന്നപോലെ ജോജിയുടെ കണ്ണിൽ നിന്നു തീ വമിച്ചു. അടികൊണ്ട് വീണ ജോജിയെ അയാൾ തലങ്ങും വിലങ്ങും ചവിട്ടി. അപ്പോഴേക്കും മൂന്നു നാലു ഹോട്ടൽ ജോലിക്കാർ കൂടി പാഞ്ഞടുത്ത് അവരുടെ നിലയിൽ വേറെയും പ്രയോഗങ്ങൾ നടത്തി. ഒരാൾ മുഷ്ടി ചുരുട്ടി ഇടിക്കുകയായിരുന്നെങ്കിൽ മറ്റൊരാൾ ബെൽറ്റുകൊണ്ട് വയറ്റത്ത് ആഞ്ഞടിക്കുകയായിരുന്നു. അവൻ പരിക്ഷീണനായി എന്നുറപ്പായപ്പോൾ ഹോട്ടൽ ജോലിക്കാരെല്ലാവരും പിൻവാങ്ങി അവരവരുടെ പഴയസ്ഥാനങ്ങളെ പഴയമട്ടിൽ കൂളായി അലങ്കരിച്ചു. എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോൾ ലീന പ്രാകിക്കൊണ്ട് ജോജിയെ താങ്ങിപ്പിടിച്ചെഴുന്നേൽപ്പിച്ചു. കസേരയിൽ ഇരുത്തിക്കൊണ്ട് അവളിങ്ങനെ പരിഹസിച്ചു.
‘‘മണ്ടൻ. റെഡ് വൈൻ വിൽക്കാനാണോ ഇവർ ബാറും തുറന്നിരിക്കുന്നത്. അതിവിടത്തെ മാടക്കടകളിലൊക്കെ വയറുനിറയെ കിട്ടും. ബാറിൽ വന്ന് റെഡ് വൈൻ ചോദിച്ചാൽ അവർക്കു ദേഷ്യം വരാതിരിക്കുമോ? എന്തായാലും ഭൂമിയിലുള്ള കാലത്തേക്ക് ഇതൊരു പാഠമായിരിക്കട്ടെ.’’
ഞരങ്ങിക്കൊണ്ട് അവൻ ഇത്രയും പറഞ്ഞൊപ്പിച്ചു. ‘‘ജിംലെറ്റ് ഒന്നും കഴിച്ച് എനിക്കു ശീലമില്ല. എനിക്കെന്നല്ല അവിടെ ആർക്കും. ഞങ്ങൾ വെള്ളം ഉണ്ടാക്കുന്നത് എന്തുമാത്രം കഷ്ടപ്പെട്ടാണെന്നറിയാമോ? അപ്പോൾ അതു വെറുതെ കളയാൻ ആർക്കാണു കഴിയുക.റെഡ് വൈൻ പോലും കഴിക്കുക റിട്ടയർ ചെയ്തവർ മാത്രമാണ്. അതും പിഴ അടച്ചുകൊണ്ട്.’’
ലീനയ്ക്കു ക്ഷമ നഷ്ടപ്പെട്ടു.അവന്റെയൊരു ചന്ദ്രൻ!! അവൾ അവന്റെ മുഖത്തേക്കു കാർക്കിച്ചു തുപ്പി. ആ തുപ്പൽ കഴുകിക്കളയാൻ അവൻ വാഷ്ബേസിൻ തപ്പി നടക്കുന്ന നേരം കൊണ്ട് അവൾ പടപടേന്ന് മൂന്നു ജിംലെറ്റ് തെരുതെരെ വിഴുങ്ങി ദേഷ്യം തീർത്തു.
ചെന്താമരക്കൊക്കയിലെ കൊക്ക സർവകലാശാലയുടെ ലൈബ്രറിയിൽ നിരനിരയായി സൂക്ഷിച്ചിട്ടുള്ള കംപ്യൂട്ടറുകൾക്കു നടുവിലെ പുഷ്ബാക്ക് കസേരയിൽ ചാരിക്കിടന്ന് പാംടോപ്പിൽ എന്തോ വായിച്ചുകൊണ്ടിരുന്ന ജഗന്നാഥന്റെ മുന്നിൽ ചെന്നുനിന്നു ലീന തൊണ്ട ഇരപ്പിച്ചു.
‘‘ഡി ബിച്ച്, എന്തു വേണം?’’
ജഗന്നാഥൻ അവളുടെ നെഞ്ചിൽ കുത്തിപ്പിടിച്ചുകൊണ്ടു ചോദിച്ചു. അവൾക്കൊരൽപം നൊന്തെങ്കിലും ചെറിയൊരു സുഖം കൂടി തോന്നിയതിനാൽ ഉടക്കാൻ നിന്നില്ല.
‘‘ഈ ബാസ്റ്റാർഡിന് ഭൂമിയുടെ ഭൂതകാലത്തെക്കുറിച്ച് അറിയണമെന്ന്. ഇവൻ പറയുന്നു ഇവന്റെ കയ്യിലുള്ള ചില പുസ്തകങ്ങളിൽ ഇവിടമൊക്കെ വനമാണെന്ന്.’’
അതു കേട്ടതും ജഗന്നാഥൻ പത്തുമീറ്റർ നീളത്തിലൊരു നെടുവീർപ്പു പുറത്തു വിട്ടു. വർഷങ്ങളായി വായിച്ചുകൂട്ടിയ വിജ്ഞാനമൊക്കെ കേൾക്കാൻ ആദ്യമായൊരിരയെ കിട്ടിയതിന്റെ ആഹ്ലാദമായിരുന്നു അത്. ചരിത്രം അറിയാൻ ആഗ്രഹമോ അതിനോടു ബഹുമാനമോ ഒട്ടുമില്ലാത്തവരുടെ മുന്നിൽ ഒരു ചരിത്രഗവേഷകന് സ്ഥാനമെന്ത്?
ശരിക്കും ശബരിമലയ്ക്കും പൊന്നമ്പലമേടിനും ഇടയിലുള്ള വലിയൊരു മെട്രോ നഗഗ്നരമാണിന്നു ചെന്താമരക്കൊക്ക. ഭൂമിയുടെ ഊഷ്മാവ് കൂടുകയും കാലാവസ്ഥയിൽ അട്ടിമറികളുണ്ടാവുകയും ചെയ്തുകൊണ്ടിരിക്കെ, കടലുയർന്ന് കരകളെ വിഴുങ്ങിക്കൊണ്ടിരിക്കെ, എഡി 2020 ൽ ആ ഒരു വമ്പൻ സൂനാമിയും. കേരളമുൾപ്പെടുന്ന ഇന്ത്യയുടെ പടിഞ്ഞാറൻതീരം ഇരുപതു കിലോമീറ്ററിലധികം കടലെടുത്തു. മരിക്കാതെ ശേഷിച്ചവർ ജീവനും കൊണ്ട് ഓടുകയായിരുന്നു. കൂട്ടപ്പലായനം. തിങ്ങിനിറഞ്ഞ ജനവാസകേന്ദ്രങ്ങളും വറ്റിവരണ്ട പുഴകളും വെന്തുകിടന്ന ടാർ റോഡുകളുമൊക്കെ കാൽവേഗത്താൽ തരണം ചെയ്ത് അവരെത്തിയത് കൊടുംകാടുകളിൽ. അതിലൊരു കൂട്ടരാണ് ചെന്താമരക്കൊക്കയെ കണ്ടെത്തിയത്.
ആകാശത്തെ ചുംബിച്ചുനിന്ന നാങ്ക്, പുന്നപ്പ, വെടിപ്ലാവ്, ചോരപ്പാലി, വെള്ളപ്പൈൻ എന്നു തുടങ്ങി എണ്ണമില്ലാത്ത മഹാമരങ്ങളെ നിലംപതിപ്പിച്ചും ആനപുലികരടികടുവയാദികളെ ബോംബെറിഞ്ഞും വെടിവച്ചും ഇല്ലായ്മയാക്കിയും അവർ കൊക്കയിൽ പടർന്നു കയറി. മലതുരന്ന മണ്ണു നിറച്ച് കൊക്കയെ സമതലമാക്കി.ചൂടിന്റെ ബലിയാടുകൾ ചൂടുകൂട്ടാൻ മൽസരിച്ചു. ഭൂമിക്കു സമാന്തരമായി മനുഷ്യരുടെ ശരീരോഷ്മാവിലുണ്ടായ വർധന അവരുടെ പ്രവൃത്തികളിലും പ്രതിഫലിച്ചു. ചെന്താമരക്കൊക്കയിൽ നിന്ന് നാട്ടിലിറങ്ങിയവർ തെരുവുതോറും നടന്ന് മഹാത്മാഗഗ്നാന്ധിയുടെ പ്രതിമകൾ തകർത്തു. പകരം ഇദി അമീൻ, അഡോൾഫ് ഹിറ്റ്ലർ, പോൾ പോട്ട്, ജോർജ് ബുഷ് തുടങ്ങിയവരുടെ പൂർണകായ പ്രതിമകൾ നിർമിച്ചു പ്രതിഷ്ഠിച്ചു. മനുഷ്യമാംസമായി ഇഷ്ടഭക്ഷണം. ആണിന്റെയും പെണ്ണിന്റെയും ഇളംശരീരങ്ങൾ കാണെക്കാണെ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.ഹോട്ടലുകളിലെ തീൻമേശകളിൽ വിളമ്പിയ മാംസം സ്വന്തം മക്കളുടേതെന്നറിയാതെ കഴിച്ചവർ പോലുമുണ്ട്. ഇപ്പോഴിവർ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമൊക്കെ കുടിയേറാനൊരുങ്ങുകയാണ്. കോറ്റ്ഷി (Kochi) യിലെ രണ്ടു സ്വകാര്യ കമ്പനികൾ അടുത്തമാസം ചന്ദ്രനിലേക്കുള്ള ഷട്ടിൽ സർവീസ് ആരംഭിക്കുന്നു. കഴിവതും വേഗം ചെന്നെത്തുക. അവിടത്തുകാരെ കൊന്നിട്ടായാലും വേണ്ടില്ല, സ്വന്തം മേച്ചിലിടങ്ങൾ കെട്ടിയുണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ പ്രബലമായ ചിന്ത. ആരാദ്യം എന്നതിനെച്ചൊല്ലിയുള്ള വാതുവയ്പുകൾ പോലും നടക്കുന്നു.
ജഗന്നാഥന്റെ വീശദീകരണം തുടരുമ്പോൾ ‘ചെറുക്കാ നീയിവിടെയിരിക്ക്’ എന്നു പറഞ്ഞ് ലീന പുറത്തേക്കൊന്നിറങ്ങി. വിവരണം ഒരു ഘട്ടത്തിൽ നിർത്തിയ ശേഷം ജഗന്നാഥൻ ഒരു ബോഡി ചിപ് എടുത്ത് ജോജിയുടെ ചെന്നിയിൽ പിടിപ്പിച്ചു. അപ്പോൾ കംപ്യൂട്ടർ സ്ക്രീനിലെന്ന പോലെ ദൃശ്യങ്ങൾ മതിയായ വിവരണത്തോടൊപ്പം അവന്റെ കണ്ണിൽ തെളിഞ്ഞു വരാൻ തുടങ്ങി. കാഴ്ചയിൽ അവൻ മുങ്ങിക്കിടന്നപ്പോൾ കയ്യൊന്നു നൊന്തു. ചെറിയൊരു നനവും. ചിപ്പ് ഊരി മാറ്റി നോക്കുമ്പോൾ ജഗന്നാഥനുണ്ട് കുനിഞ്ഞു കിടന്ന് ചോര പൊടിയുന്ന തന്റെ വലതു കണങ്കയ്യിൽ നക്കുന്നു. കയ്യിൽ വെളുത്തു തിളങ്ങുന്നൊരു സ്റ്റീൽ പിച്ചാത്തിയും. ജഗന്നാഥന്റെ കണ്ണുകൾ അപ്പോൾ ഒരു കടുവയുടേതുപോലെ തിളങ്ങുന്നുണ്ടായിരുന്നു. നാസിക വികസിച്ചു നിന്നു.
ഭയം കാട്ടാനയെ പോലെ വളർന്നപ്പോൾ ജോജി ചാടിപ്പിടഞ്ഞ് എഴുന്നേറ്റു. ചെന്നിയിൽ പിടിപ്പിച്ചിരുന്ന ബോഡി ചിപ് ഊരിയെറിഞ്ഞു. കാലിന്റെ സ്പീഡ് 120 കിലോമീറ്ററിലാക്കി. ദൂരം കുറെ പിന്നിട്ടെന്നു തോന്നിയപ്പോഴാണ് വേഗം കുറച്ച് അൽപ്പമൊന്നു നിന്നത്. ലീന എവിടെയെന്നായി അപ്പോൾ വിചാരം. അവളുടെ തരംഗദൈർഘ്യത്തിലും ഫ്രീക്വൻസിയിലും സെൻസർ ട്യൂൺ ചെയ്തെടുത്ത് ആ സിഗ്നൽ നോക്കിയായി പിന്നത്തെ നടത്തം. നടന്നു നടന്ന് അണച്ചു ചെല്ലുമ്പോൾ ലീനയുണ്ട് കൊച്ചുപമ്പ ജംഗ്ഷനിൽ മലർന്നു കിടന്ന് കൈകാലിട്ടടിക്കുന്നു. അവളുടെ മേൽവസ്ത്രം കീറിപ്പറിച്ചെടുത്തു കളഞ്ഞിരുന്നു. അടിവസ്ത്രങ്ങളും സ്ഥാനം മാറി കിടന്നു. അരികിൽ മദ്യക്കുപ്പികളും ഗ്ലാസ്സുകളും നിരത്തിവച്ചിരുന്നു. ചുരുട്ടിപ്പിടിച്ച മുഷ്ടിയുമായി നിന്ന നാലു പേർ അട്ടഹസിക്കുന്നുണ്ടായിരുന്നു. പരസ്പരം തർക്കിക്കുകയും.
‘‘ഞാൻ മൂന്നു കഴിഞ്ഞു’’ എന്നൊരാൾ.
‘‘ഞാൻ നാലായി’’ എന്നു മറ്റൊരാൾ.
‘‘പോടാ അവിടുന്ന്, ഞാൻ അഞ്ചായി’’ എന്നു മൂന്നാമൻ.
‘‘എന്നാൽ നിങ്ങളെല്ലാം മാറി നിൽക്ക്, ഞാൻ നല്ലപ്പഴൊന്നു തുടങ്ങട്ടെ’’ എന്നു പറഞ്ഞ് ജീൻസിന്റെ ബെൽറ്റഴിക്കാൻ തുടങ്ങി നാലാമൻ.
കുറച്ചു ദൂരെ മാറി ഒരു പറ്റമാളുകൾ ബൈനോക്കുലറുകൾ ഉപയോഗിച്ച് ഈ സംഭവങ്ങളെല്ലാം സൂക്ഷ്മമായി വീക്ഷിച്ച് രസിച്ചുല്ലസിച്ചു നിന്നിരുന്നു. ലീനയെ രക്ഷിക്കാൻ തനിക്കാവില്ലെന്നു ജോജിക്കു തോന്നി. അടിയന്തരഘട്ടത്തിൽ എർത്ഷിപ്പിലേക്കടുക്കാനുള്ള ടിഷ്യൂ സെൻസർ അവൻ പ്രവർത്തനക്ഷമമാക്കി. ഗതിവേഗം പലമടങ്ങായി.
രണ്ടു പേരെയും ഒരുമിച്ചു കാണാതായപ്പോൾ ലീനയുടെ അപ്പന് ആദ്യം ദേഷ്യമാണു തോന്നിയത്. ചെറുക്കനും പെണ്ണും കൂടി തങ്ങളെ പറ്റിച്ചു കടന്നു കളഞ്ഞിരിക്കുന്നു എന്നയാൾ ചിന്തിച്ചു. ഇരുവരെയും കയ്യോടെ പിടിക്കാൻ കുടുംബക്കാർ നാടു മുഴുവൻ വിന്യസിക്കപ്പെട്ടു. അന്വേഷണത്തിന്റെ അടക്കംകൊല്ലി വലയുമായി അവർ നിരത്തിലിറങ്ങി. കീറിപ്പറിഞ്ഞ തുണികളുമായി ബോധരഹിതയായ നിലയിൽ ആദ്യം ലീനയെ കണ്ടെത്തി. കുറച്ചകലെ മാറി കണ്ടതാകട്ടെ ഒരു ഇളം തലയോട്ടിയും കുറെ എല്ലിൻകഷണങ്ങളും. ആ എല്ലിൻതുണ്ടുകളിൽ ഉപ്പും കുരുമുളകുപൊടിയും പറ്റിപ്പിടിച്ചിരുന്നു. കൊതി ഘനീഭവിച്ചു നിന്ന മിഴികൾ കൊണ്ട് അവർ ആ കാഴ്ചയിലേക്കു നോക്കി.
O
കഥകളുടെ തമ്പുരാനെ,
ReplyDeleteതുടക്കം ഗംഭീരം തന്നെ.
ഈ കഥ തന്നെ പ്രതീക്ഷിച്ചിരുന്നതു.
ഇനി ആസ്വദിക്കാൻ ഒരു ബ്ലൊഗ് കൂടിയായി.
സന്തോഷം.
interesting..
ReplyDeletebest wishes ravi
ReplyDeletem k harikumar
thanks dear friends
ReplyDeleteഭാവന അപാരം തന്നെ തമ്പുരാന്... ഇഷ്ടായി...
ReplyDelete:) ഇഷ്ടമായി.
ReplyDeleteപ്രവചനസ്വഭാവമുള്ള കഥ !
ReplyDeletekidilan!!
ReplyDelete